റിയാദ്: വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതം മുതല്‍ രക്തസാക്ഷിത്ത്വം വരെയുള്ള ജീവിതത്തിന്റെ സമരവഴികളില്‍ എന്നും തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ സത്യസന്ധതയെ കരുത്തോടെ കൈകളിലേന്തിയ നേതാവായിരുന്നു സഖാവ് ടി.പി ചന്ദ്രശേഖരന്‍ എന്ന് പ്രോഗ്രസ്സീവ് കള്‍ച്ചറല്‍ മൂവ്‌മെന്റ് അനുശോചിച്ചു.
ആ വര്‍ഗ്ഗരാഷ്ട്രീയ ബോധ്യം തന്നെയാണ് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ അദ്ദേഹത്തെ രക്തസാക്ഷിത്ത്വത്തിലേക്ക് നയിച്ചത്. പി. കൃഷ്ണപിള്ളയ്ക്ക് സമാനമായ സംഘടനാപാടവം കൊണ്ടാണ് അദ്ദേഹം ഒരു പ്രദേശത്തെ ഇടതുപക്ഷ വിശ്വാസികളെ തന്റെ മൂവ്‌മെന്റിനോപ്പം നിര്‍ത്തിയത്. സഖാവ് അഴീക്കോടന്‍ രാഘവന്റെയും സഖാവ് കുഞ്ഞാലിയുടെയും രക്തസാക്ഷിത്വം ഇടതുപക്ഷ മനസ്സുകളില്‍ ഉണ്ടാക്കിയ മുറിവുകള്‍ക്ക് സമാനമാണ് സഖാവ് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വവും. അഴീകോടനും കുഞ്ഞാലിയും ഏതു പാര്‍ട്ടിക്കുവേണ്ടി ഇരകളായിത്തീര്‍ന്നുവോ ആ പാര്‍ട്ടിയില്‍ നിന്നാണ് ചന്ദ്രശേഖരന് ഇങ്ങനെയൊരു പാതകം ഏറ്റുവാങ്ങേണ്ടി വന്നത് എന്നൊരു വ്യത്യാസം മാത്രം. അനുശോചന പ്രമേയത്തില്‍ സിദ്ദീക്ക് നിലമ്പൂര്‍ അഭിപ്രായപ്പെട്ടു.
ഇത് സമാനതകളില്ലാത്ത രക്തസാക്ഷിത്വമാണ്. സാധാരണഗതിയില്‍ ആകസ്മികമായി സംഭവിക്കുന്ന രക്തസാക്ഷിത്വങ്ങളാണ് നമ്മുടെ അറിവില്‍ അധികവും. പക്ഷെ, താന്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം തന്നെത്തേടി മരണം കാത്തിരുപ്പുണ്ടെന്ന ഉറച്ച ബോധ്യത്തിലും നിര്‍ഭയനായി നിലപാടുകളില്‍ സന്ധിചെയ്യാതെ അതേറ്റുവാങ്ങുന്ന രക്തസാക്ഷിത്വങ്ങള്‍ അത്യപൂര്‍വ്വമാണ്. നമ്മുടെ അറിവില്‍ സമീപകാലത്തൊന്നും അങ്ങനെയൊന്നില്ല. അതുകൊണ്ടാണ് ഇത് സമാനതകളില്ലാത്ത രക്തസാക്ഷിത്ത്വം എന്ന് വിശേപ്പിച്ചത് എന്ന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ആര്‍ മുരളീധരന്‍ പറഞ്ഞു. തനിക്കൊപ്പം സി.പി.ഐ.എമ്മില്‍ നിന്നും വിട്ടുവന്ന എം.ആര്‍ മുരളിയെപ്പോലുള്ളവര്‍ വലതുപക്ഷ പാളയത്തിലേക്ക് സുരക്ഷിത മണ്ഡലം തേടിയപ്പോള്‍ സി.പി.ഐ.എം വിടുന്നവര്‍ അവസര മോഹികളാണെന്നു പ്രചരിപ്പിച്ചു തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ സി.പി.ഐ.എമ്മിനു അധികം വിയര്‍ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ താന്‍ കമ്മ്യൂണിസ്റ്റുകാരനായി തന്നെ നിലകൊള്ളും എന്ന ടി.പിയുടെ നിലപാടില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാതൃ സംഘടനയിലെ ഗൂഢാലോചകര്‍ അദ്ദേഹത്തിന്റെ ധീരതയ്ക്കുള്ള വിലയായിട്ടാണ് അദ്ദേഹത്തെ ഈ ആരും കൊലയ്ക്കു വിധേയനാക്കിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അക്രമത്തിലൂടെയല്ല സംവാദത്തിലൂടെയാണ് സമരത്തിന്റെ വഴികള്‍ തീര്‍ക്കെണ്ടതെന്നും ന്യൂ എയ്ജ് പ്രതിനിധി അബൂബക്കര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. നന്ദന്‍, നിജാസ് തുടങ്ങിയവരും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
