മലെഗാവ് സ്‌ഫോടന പ്രസ്താവന: മോഹന്‍ ഭഗവതിന് സുപ്രീംകോടതിയിലുടെ രൂക്ഷ വിമര്‍ശനം
India
മലെഗാവ് സ്‌ഫോടന പ്രസ്താവന: മോഹന്‍ ഭഗവതിന് സുപ്രീംകോടതിയിലുടെ രൂക്ഷ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th February 2012, 12:26 pm

ന്യൂദല്‍ഹി: മലെഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ ആര്‍.ആര്‍.എസ് പരമോന്നത നേതാവ് മോഹന്‍ ഭഗവതിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തിനാണ് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ഇത് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാക്കില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് അഞ്ചു ദിവസം മുമ്പ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സക്വാഡിന്റെ മുന്‍ തലവനായിരുന്ന ഹേമന്ദ് കാര്‍ക്കറെ തന്നെ വന്നു കണ്ടിരുന്നെന്നും തെളിയിക്കപ്പെടാതെ കിടക്കുന്ന സ്‌ഫോടന കേസുകളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രതി ചേര്‍ക്കാന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് പറയുകയും ചെയ്തുവെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസ്താവന.

മലെഗാവ് സ്‌ഫോടനം സംബന്ധിച്ച കേസ് പരിഗണിക്കവെ ദേശീയ അന്വേഷണ ഏജന്‍സിയുടെ അഭിഭാഷകനാണ് ഒരു പ്രമുഖ പത്രത്തില്‍ മോഹന്‍ ഭഗവതിന്റേതായി വന്ന ഈ പരാമര്‍ശം ചൂണ്ടിക്കാട്ടിയത്.

2006 സെപ്തംബര്‍ എട്ടിനാണ് 37 പേരുടെ മരണത്തിനിടയാക്കുകയും 125ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മലെഗാവ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടത്തിയത് ലഷ്‌കറെ ത്വയ്ബയാണെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. സ്‌ഫോടനത്തിനു പിന്നില്‍ അഭിനവ് ഭാരത് ആണെന്ന് മക്കാ മസ്ജിദ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദ കുറ്റസമ്മതം നടത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. സ്‌ഫോടനം നടത്തുന്നതിനായി 2006 ജൂണില്‍ താനും സംഘ്പരിവാര്‍ നേതാക്കളായ റിതേശ്വര്‍, സാധ്വി പ്രഗ്യാസിങ് ഠാക്കൂര്‍, സുനില്‍ ജോഷി എന്നിവരും യോഗം ചെര്‍ന്നുവെന്നാണ് അസീമാനന്ദ വെളിപ്പെടുത്തിയത്.

‘പ്രതികാരം ചെയ്യാന്‍ മലേഗാവുകാര്‍ക്ക് സമയമില്ല’

Malayalam news

Kerala news in English