ആഫ്രിക്കന്‍ ദേശീയോദ്യാനത്തെ മോദിയുടെ സ്വച്ഛ് ഭാരതാക്കി സദ്ഗുരു വാസുദേവ്; വ്യാജചിത്രത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
Daily News
ആഫ്രിക്കന്‍ ദേശീയോദ്യാനത്തെ മോദിയുടെ സ്വച്ഛ് ഭാരതാക്കി സദ്ഗുരു വാസുദേവ്; വ്യാജചിത്രത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th July 2017, 3:25 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റേയും പദ്ധതികളേയും ഉയര്‍ത്തിക്കാണിക്കാനായി ഏതറ്റംവരേയും പോകുന്നവരാണ് ബി.ജെ.പിക്കാരെന്ന ആക്ഷേപം ഏറെ കാലമായി നിലനില്‍ക്കുന്നതാണ്.

സംഘികളുടെ ഈ ഫോട്ടോഷോപ്പ് കലാപരിപാടികളെല്ലാം തൊട്ടടുത്ത സെക്കന്റില്‍ സോഷ്യല്‍മീഡിയ പൊളിച്ചടുക്കുകയും ചെയ്യും. എന്നാലും ഇതില്‍ നിന്നൊന്നും പിന്‍മാറാന്‍ മോദി ഭക്തര്‍ തയ്യാറല്ലെന്നതിന്റെ പുതിയ ഉദാഹരണമാണ് ഇത്.

ആഫ്രിക്കയിലെ ക്രുഗര്‍ ദേശീയോദ്യാനത്തെ മോദിയുടെ സ്വച്ഛ് ഭാരതമാക്കിയാണ് ആത്മീയഗുരുവെന്ന് അവകാശപ്പെടുന്ന മോദി അനുയായിയായ സദ്ഗുരു ജഗ്ഗി വാസുദേവ് സോഷ്യല്‍മീഡിയ ചിത്രം ഷെയര്‍ ചെയ്തത്.

കറുത്ത നിറത്തിലുള്ള വേസ്റ്റ് ബാസ്‌ക്കറ്റിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന ആനയുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് മോദിയുടെ സ്വച്ഛ് ഭാരത് പദ്ധിയില്‍ മൃഗങ്ങള്‍ പോലും പങ്കാളികളായെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇദ്ദേഹം ഫോട്ടോ ഷെയര്‍ ചെയ്തത്. “”സ്വച്ഛ് ഭാരത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ “”എന്നുകൂടി ഇദ്ദേഹം കുറിച്ചു. ഈ ട്വീറ്റില്‍ മോദിയെ ടാഗ് ചെയ്യുകയും ചെയ്തു സദ്ഗുരു വാസുദേവന്‍.

എന്നാല്‍ ട്വിറ്ററില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ ചിത്രം വ്യാജമാണെന്ന് വ്യക്തിമാക്കിക്കൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. മാത്രമല്ല ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ആഫ്രിക്കയിലെ ക്രുഗര്‍ ദേശീയോദ്യാനത്തിന്റേതാണെന്നും തെളിവ് സഹിതം ഇവര്‍ നിരത്തി.

2015 നവംബറില്‍ ഡെയ്‌ലി മെയിലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നുള്ള ദൃശ്യമാണ് ഇത്. ചവറ്റുകുട്ടയില്‍ മാലിന്യം നിക്ഷേപിക്കാന്‍ പരിശീലനം ലഭിച്ച ആനയെ കുറിച്ചായിരുന്നു പ്രസ്തുത ലേഖനം. ഈ ചിത്രത്തെയാണ് മോദിയുടെ സ്വച്ഛ് ഭാരതാക്കി സദ്ഗുരു ട്വിറ്ററില്‍ രംഗത്തെത്തിയത്. സംഗതി വിവാദമായതോടെ താന്‍ ഒരു തമാശ കാണിച്ചതാണെന്ന വിശദീകരമവുമായി സദ്ഗുരു രംഗത്തെത്തി.

ഇത് സൗത്ത് ആഫ്രിക്കയിലെ ഒരു റിസോര്‍ട്ടിന്റെ ചിത്രമാണെന്ന് എനിക്കറിയാം. തമാശയെന്ന മട്ടിലാണ് ഇത്തരമൊരു തലക്കെട്ട് നല്‍കിയത്. എന്നാല്‍ ചിലര്‍ അത് കാര്യമാക്കിയെന്നുമായിരുന്നു ഗുരുവിന്റെ വിശദീകരണം.