പോണ്ടിംഗിന്റെ അഭാവം ടീമിനെ ബാധിക്കും: ക്ലാര്‍ക്ക്
DSport
പോണ്ടിംഗിന്റെ അഭാവം ടീമിനെ ബാധിക്കും: ക്ലാര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd February 2012, 2:47 pm

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ റിക്കിപോണ്ടിംഗിന്റെ അഭാവം ടീമിനെ മോശമായി ബാധിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. പോണ്ടിംഗ് ഓസ്‌ട്രേലിയന്‍ ടീമിന് എത്രമാത്രം അനിവാര്യമായിരുന്നു എന്ന രീതിയില്‍ ക്ലാര്‍ക്ക് കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ എഴുതിയിരുന്നു. അതില്‍ 37 കാരനായ പോണ്ടിംഗിന് ടീമിലുള്ള സ്ഥാനം എന്താണെന്ന് വ്യക്തമാക്കിയിരുന്നു.

“സെലക്ഷന്‍ പാനലില്‍ ഞാന്‍ ഉണ്ട്. എന്റെ തീരുമാനത്തിന് അവിടെ വിലയും ഉണ്ട്. റിക്കിപോണ്ടിംഗിനെ ഏകദിന ടീമില്‍ നിന്നും പുറത്താക്കണമെന്ന ഒരു അഭിപ്രായവും പാനലില്‍ വന്നിട്ടില്ല. കുറച്ചുനാള്‍ ഏകദിനത്തില്‍ നിന്നോ ടെസ്റ്റില്‍ നിന്നോ മാറിനിന്ന് ഒന്നില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണ് പറഞ്ഞത്. അല്ലാതെ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആരും കരുതിയിട്ടില്ല.

ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കേ ടീമിന് വിജയം മാത്രം നേടിത്തന്ന കളിക്കാരനാണ് പോണ്ടിംഗ് അതില്‍ ആര്‍ക്കും സംശയമില്ല.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന ആഷസ് പരമ്പരിയില്‍ ഇംഗ്ലണ്ടിനെതിരെ 3-1 ന് ഓസ്‌ട്രേലിയ ജയിക്കാന്‍ കാരണം തന്നെ പോണ്ടിംഗിന്റെ മികവാണ്”. -ക്ലാര്‍ക്ക് വ്യക്തമാക്കി.

2015 ലെ ലോകകപ്പിന് മുന്നോടിയായി പോണ്ടിംഗ് വിരമിച്ചത് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 375 ഏകദിനങ്ങളിലായി 13,704 റണ്‍സാണ് പോണ്ടിംഗിന്റെ സമ്പാദ്യം. ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റ് മത്സരങ്ങളില്‍ താന്‍ ഉണ്ടാകുമെന്ന് പോണ്ടിംഗ് അറിയിച്ചിട്ടുണ്ട്.

മോശം ഫോമിനെ തുടര്‍ന്ന് ഇപ്പോള്‍ നടന്നുവരുന്ന കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസിലെ ശേഷിച്ച മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് പോണ്ടിംഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയം ടെസ്റ്റ് മത്സരങ്ങളില്‍ താന്‍ തുടരുമെന്ന് പോണ്ടിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

ടീമില്‍ നിന്ന് ഒഴിവാക്കിയത് നിരാശജനകം തന്നെയാണ്. എന്നാല്‍ അത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലെ എന്റെ പ്രകടനം പ്രതിഭയോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും തുടരും. മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.
375 ഏകദിനം കളിച്ചിട്ടുള്ള പോണ്ടിംഗ് 30 സെഞ്ച്വറിയും 82 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 42.03 ബാറ്റിംഗ് ശരാശരിയില്‍ 13,704 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

Malayalam news

Kerala news in English