വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല: സുപ്രീം കോടതി
India
വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2013, 9:49 am

[] ന്യൂദല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായുള്ള കേസില്‍ വിചാരണയ്ക്കിടെയാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

ഏതെങ്കിലും സാഹചര്യത്തില്‍ വിവാഹം നടന്നില്ലെങ്കില്‍പ്പോലും ഇക്കാര്യത്തില്‍ മറിച്ചൊരു തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. []

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന യുവതിയുമായി ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

19 വയസുള്ള പെണ്‍കുട്ടിയുടെ കേസിലാണ് കോടതിയുടെ സുപ്രധാന വിധി. പെണ്‍കുട്ടിക്ക് വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാനുള്ള പ്രായമുണ്ടായിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെ ഈ വിധി നിരവധി പീഡന കേസുകളില്‍ വഴിത്തിരിവാകും. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനത്തെ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായി മാത്രമേ കാണാന്‍ കഴിയൂ എന്ന് കോടതി നിരീക്ഷിച്ചു.

ബലാത്സംഗം എന്ന് പറയുന്നത് യുവതിയെ അവരുടെ സ്വകാര്യതയില്‍ കടന്നു കയറി ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തിയാണെന്നും കോടതി നീരീക്ഷിച്ചു. ഇത് ഒരു യുവതിയോടു മാത്രമല്ല, സമൂഹത്തോടു ചെയ്യുന്ന അനീതിയാണെന്നും കോടതി ചുണ്ടിക്കാട്ടി.

എന്നാല്‍ ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ഇതുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.