ആര്‍.എസ്സ്.എസ്സ്, മതേതരത്വം: നെഹ്‌റുവിനും പട്ടേലിനും ഒരേ നിലപാട്
Dool Talk
ആര്‍.എസ്സ്.എസ്സ്, മതേതരത്വം: നെഹ്‌റുവിനും പട്ടേലിനും ഒരേ നിലപാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th November 2011, 4:11 pm

സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ നമ്മുടെ ദേശീയ നേതാക്കളുടെ കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാന്‍ അവര്‍ പരസ്പരം കൈമാറിയ കത്തുകള്‍ പരിശോധിക്കുന്നതിലേക്കാള്‍ നല്ല മാര്‍ഗങ്ങളൊന്നുമില്ല. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രഫസറായ നീരജ സിംഗ് ഇതുപോലൊരു ഗവേഷണം നടത്തി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവും ഉപപ്രധാനമന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലും പരസ്പരം കൈമാറി കുറേ കത്തുകള്‍ നീരജ സിംഗ് പരിശോധിച്ചു.

1933- 1950നും ഇടയില്‍ നെഹ്‌റുവും പട്ടേലും കൈമാറി കത്തുകളെക്കുറിച്ചുള്ള വിശകലനമാണ് നെഹ്‌റു പടേല്‍: എഗ്രിമെന്റ് വിത്തിന്‍ ഡിഫറന്‍സസ്” എന്ന പുസ്‌കത്തില്‍ സിംഗ് പ്രതിപാദിക്കുന്നത്.

ഇരുവരും മതേതരമായ കാഴ്ചപ്പാടകള്‍ വച്ചുപുലര്‍ത്തിയിരുന്നെങ്കിലും വ്യക്തിത്വത്തിലും, സ്വഭാവത്തിലും ഏറെ വ്യത്യസ്തരാണെന്ന് നീരജ് സമര്‍ത്ഥിക്കുന്നു. കത്തുകളിലൂടെ നെഹ്‌റുവിനെയും പട്ടേലിനെയും കുറിച്ച് താന്‍ മനസിലാക്കിയ കാര്യങ്ങള്‍ നീരജ് സിംഗ് വിശദീകരിക്കുന്നു.

മഹാത്മാഗാന്ധി കൊല്ലപ്പെട്ടശേഷം ആര്‍.എസ്.എസിനെയും ഹിന്ദുമഹാസഭയെയും നെഹ്‌റുവും പട്ടേലും എങ്ങനെയാണ് നോക്കികണ്ടത്? എന്ത് നടപടികള്‍ സ്വീകരിക്കാനാണ് ഇരുവരും താല്‍പര്യപ്പെട്ടത്?

പൗരത്വത്തിനെയാണ് പണ്ഡിറ്റ് നെഹ്‌റുവും സര്‍ദാര്‍ പട്ടേലും ഒരു വ്യക്തിയുടെ ഏറ്റവും വലിയ ഐഡന്റിറ്റിയായി കണ്ടത്. അവരെ സംബന്ധിച്ച് ഒരു വ്യക്തിയുടെ പ്രധാന ഐഡന്റിറ്റി, അതേത് ന്യൂനപക്ഷവിഭാഗക്കാരുടേതായാലും ശരി, പൗരത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

നെഹ്‌റു മന്ത്രിസഭയിലെ വ്യവസായ മന്ത്രിയും, ജന സംഗ് സ്ഥാപകനുായ ശ്യാമ പ്രസാദ് മുഖര്‍ജിക്കയച്ച കത്തില്‍ സര്‍ദാര്‍ പട്ടേല്‍ പറയുന്നുണ്ട് ” ആര്‍.എസ്.എസ് എന്നത് ഒരു ഭീകരവാദികളുടെ സംഘമാണ്. ഹിന്ദുമഹാസഭയും ആര്‍.എസ്.എസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്. തെളിവുകള്‍ നിരത്താന്‍ കഴിയില്ലെങ്കിലും ഒരു കാര്യം കേട്ടിട്ടുണ്ട് ഗാന്ധിജി കൊല്ലപ്പെട്ട സമയത്ത് മഹാസഭയുടെ നേതാക്കള്‍ മധുരം വിതരണം ചെയ്ത് ആഘോഷിക്കുകയായിരുന്നെന്ന്”

ഇരുവര്‍ക്കുമിടയില്‍ വളരെ വ്യക്തമായൊരു ധാരണയുണ്ടായിരുന്നു. രണ്ടുപേരും ആര്‍.എസ്.എസിനെ ഹിന്ദു ഭീകരവാദ സംഘടനയായാണ് കണ്ടത്.

വ്യത്യാസം എന്താണെന്നുവച്ചാല്‍ നെഹ്‌റു ആര്‍.എസ്.എസിനെ പൂര്‍ണമായും നിരോധിക്കാന്‍ ആഗ്രഹിച്ചു, അവരുടെ പ്രചരണ തന്ത്രങ്ങള്‍ തകര്‍ക്കാനും അവരെ അറസ്റ്റുചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ ആര്‍.എസ്.എസിനെതിരെ വ്യക്തവും ശക്തവുമായ തെളിവുകള്‍ ഇല്ലാത്തെടുത്തോളം കാലം നിയമപ്രകാരമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു പട്ടേലിന്റേത്.

അടുത്ത പേജില്‍ തുടരുന്നു

മുസ് ലീം ലീഗിന്റെ സ്ഥാനം സംബന്ധിച്ച് ഇരുവരുടേയും അഭിപ്രായമെന്തായിരുന്നു?

ഇന്ത്യയൊരു മതേതര രാഷ്ട്രമാണെന്ന് അംഗീകരിക്കുന്ന ഇരുവരും ഇന്ത്യയില്‍ തങ്ങുന്ന മുസ് ലീംകളെല്ലാം പൂര്‍ണമായും രാജ്യത്തിനോട് അനുഭാവമുള്ളവരായിരിക്കണമെന്ന വാദിക്കുന്നവരാണ്. രാജ്യത്ത് ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ രണ്ടുതോണിയില്‍ കാലിടേണ്ടതില്ലെന്നായിരുന്നു പട്ടേലിന്റെ നിലപാട്.

1940കളില്‍ നെഹ്‌റുവിനയച്ച കത്തില്‍ പട്ടേല്‍ അഭിപ്രായപ്പെടുന്നതിങ്ങനെയാണ് ” നമ്മുടെ രാജ്യം മതേതരമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ചിന്തകളും നയങ്ങളും സ്വഭാവവും പാക്കിസ്ഥാനികളുടേത് പോലെയാവരുത്. നമ്മുടെ മതേതര ആശയങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നുണ്ടോയെന്ന് നമ്മള്‍ നോക്കേണ്ടതുണ്ട്. ഇവിടെ എല്ലാ മുസ് ലീംകള്‍ക്കും തങ്ങളൊരു ഇന്ത്യക്കാരനാണെന്ന് തോന്നണം.”

മതേതരത്വത്തെക്കുറിച്ചുള്ള അവരുടെ ആശയങ്ങളെ എങ്ങനെ വിശദീകരിക്കുന്നു? മതേതര ആശയത്തിന്റെ കാര്യത്തില്‍ ഇവര്‍ക്കിടയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടായിരുന്നോ?

നെഹ്‌റു എത്രത്തോളം മതേതരവാദിയായിരുന്നോ അത്രതന്നെ മതേതരവാദിയായിരുന്നു പട്ടേലും. നെഹ്‌റു ശാസ്ത്രീയ മതേതരത്വത്തില്‍ വിശ്വസിച്ചു എന്നതിലാണ് വ്യത്യാസം. അതായത്, മതേതരത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടയാള്‍ക്ക് പ്രാധാന്യം നല്‍കിയില്ല.

എന്നാല്‍ പട്ടേലിന്റെ മതേതരത്വത്തിന്റെ വേരുകള്‍ ഇന്ത്യന്‍ പാരമ്പര്യത്തിലും ഭക്തി പാരമ്പര്യത്തിലുമൂന്നിയുള്ളതായിരുന്നു. മതേതരവാദിയായിരുന്ന കബീറിനെപ്പോലെ. മതേതരത്വത്തില്‍ നിന്ന് പട്ടേല്‍ ഒരിക്കലും മതത്തെ വേര്‍തിരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആശയങ്ങളും ഭാഷയും, അലങ്കാരങ്ങളുമെല്ലാം ഇന്ത്യന്‍ പാരമ്പര്യത്തില്‍ ആഴത്തില്‍ ഊന്നിയുള്ളതായിരുന്നു. പക്ഷെ രണ്ടുപേരും ഒരുപോലെ മതേതരവാദികളായിരുന്നു.

ലോകപരിചയമുള്ളതിനാല്‍ നെഹ്‌റുവിന് തന്റെ കാഴ്ചപ്പാടുകളെ കുറേക്കൂടി വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ലോകചരിത്രത്തിന്റെ കാഴ്ചപ്പാടില്‍ കാര്യങ്ങളെ മാറ്റാന്‍ കഴിഞ്ഞുവെന്നത് നെഹ്‌റുവിന്റ ഗുണമാണ്. നെഹ്‌റുവിനു ചുറ്റും മേധാശക്തിയുടെ ഒരു തേജോവലയം ഉണ്ടായിരുന്നു. എല്ലാ ദിശകളിലും ചിന്തിക്കുന്നയാളായിരുന്നു അദ്ദേഹം. എന്നാല്‍ നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിലായിരുന്നു പട്ടേലിന്റെ മനസ് മുഴുവനും.

ഒരു കാര്യത്തില്‍ കേന്ദ്രീകരിക്കുന്ന ശൈലിയായിരുന്നു പട്ടേലിന്റെ ഗുണം. അദ്ദേഹമൊരു റിയലിസ്റ്റായിരുന്നു. ഏതെങ്കിലുമൊരു മത, സാമുദായിക ഗ്രൂപ്പിന്റെ ഭാഗമായി അറിയപ്പെടാന്‍ നെഹ്‌റു ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എല്ലാ സാമൂഹ്യ, മത, ജാതി, രാഷ്ട്രീയ വിഭാഗങ്ങളുമായും അടുപ്പമുള്ളയായാണ് അദ്ദേഹത്തെ പരിഗണിക്കാന്‍ കഴിയുക. പട്ടേല്‍ ഗുജറാത്തുമായി ഏറെ അടുപ്പമുള്ളയാളായാണ് അറിയപ്പെടുക.

അടുത്ത പേജില്‍ തുടരുന്നു


ഉയര്‍ന്നുവരുന്ന സോഷ്യലിസത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് എന്തായിരുന്നു?

പുതിയ സോഷ്യലിസത്തിന്റെ അലകളില്‍ നെഹ്റു ആകര്‍ഷിതനായിരുന്നു. സര്‍ദാറിനെക്കാള്‍ പ്രായം കുറവായിരുന്നു അദ്ദേഹത്തിനെന്നതാണ് ഇതിന് പ്രധാന കാരണം.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് വര്‍ഗസമരത്തിനും മാറിമറിയുന്ന ആശയങ്ങള്‍ക്കും ഒരു സ്ഥാനവുമില്ലെന്ന കാര്യത്തിലാണ് പട്ടേല്‍ ഊന്നല്‍ നല്‍കിയത്.

1930കളിലെഴുതിയ കത്തില്‍ പട്ടേല്‍ പറയുന്നുണ്ട്, “ഞാന്‍ ഒരു ഇസങ്ങളിലും വിശ്വസിക്കുന്നില്ല, എന്നാല്‍ എല്ലാ ഇസങ്ങള്‍ക്കൊപ്പവും ഞാനുണ്ട്, അത് മുതലാളിത്തമായാലും, സോഷ്യലിസമായാലും. പക്ഷെ ഇപ്പോള്‍ നമ്മള്‍ ആദ്യം ഊന്നല്‍ നല്‍കേണ്ടത് സ്വാതന്ത്ര്യം നേടുന്നതിനാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ എനിക്ക് ഒരു തരത്തിലുള്ള വര്‍ഗസമരത്തെയും അംഗീകരിക്കാനില്ല.”

നെഹ്‌റുവും പട്ടേലും സഹജീവിപരമായ ഒരു ബന്ധമാണ് സൂക്ഷിച്ചിരുന്നത്. രണ്ടുപേരും പരസ്പരം നന്നായി അഭിനന്ദിക്കുമായിരുന്നു.

വിഭജനത്തിനുശേഷം ഈ വലിയൊരു വിഭാഗം അഭയാര്‍ത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യാനാണ് ഇരുവരും ആഗ്രഹിച്ചത്?

ഏകദേശം 12,000 അഭയാര്‍ത്ഥികളാണ് ദല്‍ഹിക്കടുത്തായി കഴിഞ്ഞിരുന്നത്. ഇതില്‍ ഭൂരിഭാഗവും കൈത്തൊഴിലുകാരായിരുന്നു. നെഹ്‌റുവിന് അവര്‍ ഇന്ത്യയില്‍ കഴിയണമെന്നായിരുന്നു ആഗ്രഹം. പട്ടേലും അത് പൂര്‍ണമായി അംഗീകരിച്ചു. അദ്ദേഹം പറഞ്ഞു” എന്തിനാണ് നമ്മള്‍ അവരെ പറഞ്ഞയക്കുന്നത്? അവര്‍ നമ്മുടെ ആളുകളാണ്. അവരുടെ പൂര്‍വികന്‍മാര്‍ നമുക്കൊപ്പമാണ് ജീവിച്ചത്.”

അവര്‍ക്ക് എങ്ങനെ താമസസൗകര്യമൊരുക്കും എന്ന കാര്യത്തിലാണ് വ്യത്യാസമുണ്ടായിരുന്നത്.

ദല്‍ഹി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഒരു കോളനി നിര്‍മ്മിച്ച് അവിടെ ഇവരെ താമസിപ്പിക്കാനാണ് നെഹ്‌റു ആഗ്രഹിച്ചത്. അവര്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുകയും ചെയ്യും. ഇത് ഒരുതരം ഒറ്റപ്പെടുത്തലാണെന്ന് അവര്‍ക്ക് തോന്നുമെന്ന് പറഞ്ഞ് പട്ടേല്‍ ഇതിനെ എതിര്‍ത്തു. മറ്റുള്ളവരുടെ കൂടെതന്നെ ഇവരെയും അധിവസിപ്പിക്കണമെന്നാണ് പട്ടേല്‍ ആവശ്യപ്പെട്ടത്. അത് മതവിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും സ്‌നേഹവും വളര്‍ത്താന്‍ സഹായിക്കും. അവര്‍ക്ക് സുരക്ഷ നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും നെഹ്‌റു പറഞ്ഞു.

കുറേക്കാലം ഈ എഴുത്തുകള്‍ വായിച്ചശേഷം എന്താണ് നിങ്ങള്‍ക്ക് തോന്നിയത്?

ഇന്നത്തെ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ ആശങ്കകളും ദു:ഖങ്ങളും പരസ്പരം തുറന്നുപറയുന്ന കാര്യത്തില്‍ രണ്ടുപേരും വളരെ തുറന്നമനോഭാവമുള്ളവരായിരുന്നു.

പടിഞ്ഞാറന്‍ സ്വകാര്യ സങ്കല്പനങ്ങള്‍ ചിലപ്പോഴൊക്കെ ഇവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. പക്ഷെ അത് അധികം നേരത്തെയല്ല. അവര്‍ എല്ലായ്‌പ്പോഴും മൂന്നും നാലും പേജില്‍ എഴുതുമായിരുന്നു എല്ലാ കാര്യങ്ങളും തുറന്നുപറയുമായിരുന്നു. പരസ്പരം സംവദിക്കാനുള്ള ഒരേയൊരു മാര്‍ഗം കത്തെഴുതുക എന്നതായിരുന്നു.

രാഷ്ട്രീയ മൂല്യങ്ങളില്‍ ഈ നേതാക്കള്‍ വിശ്വസിച്ചിരുന്നു. അധികാരം, സ്ഥാനം, അനുഭവം, സിദ്ധാന്തം എന്നിവയൊന്നും അവരെ സ്വാധീവിച്ചില്ല. ശക്തമായ ഒരു സ്വഭാവം അവര്‍ക്കുണ്ടായിരുന്നു. അത് വളരെ വ്യക്തമാണ്.


കടപ്പാട്: റെഡിഫ്.കോം

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍