പാര്‍ട്ടി സമ്മേളനത്തില്‍ ക്രൂശിത രൂപം; സി.പി.ഐ.എമ്മിനെതിരെ സഭാ നേതൃത്വം
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളന നഗരിയില്‍ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്കൊപ്പം യേശു ക്രിസ്തുവിന്റെ ചിത്രം സ്ഥാപിച്ചതിനെതിരെ സഭാ നേതൃത്വം രംഗത്ത്. സ്വന്തം ആചാര്യന്‍മാരില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് യേശുക്രിസ്തുവിന്റെ ചിത്രം സി.പി.ഐ.എം ഉപയോഗിക്കുന്നതെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട് ആരോപിച്ചു.
സംസ്ഥാന സമ്മേളന ഭാഗമായിപുത്തരിക്കണ്ടം മൈതാനിയില്‍ ‘മാര്‍ക്‌സാണു ശരി എന്ന പേരില്‍ നടക്കുന്ന ചരിത്ര-ചിത്ര പ്രദര്‍ശനത്തിലാണ് ക്രിസ്തുവിന്റെ ക്രൂശിതരൂപത്തെയും സ്ഥാപിച്ചത്. വിപ്ലവകാരിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ ശബ്ദിക്കുകയും ഒടുവില്‍ ക്രൂശിക്കപ്പെടുകയും ചെയ്ത യേശുവിനെയാണ് സി.പി.ഐ.എം അവതരിപ്പിക്കുന്നത്.
എന്നാല്‍ സി.പി.ഐ.എം നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. ഇത്തരം ചെപ്പടിവിദ്യകള്‍ കൊണ്ട് ജനങ്ങളിലേക്ക് എത്താനാവില്ല. നിലവിലെ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണ് സി.പി.ഐ.എം നടത്തുന്നത്. ഇത് വര്‍ഗസമരത്തില്‍ നിന്നും ഭൗതികവാദത്തില്‍ നിന്നുമുള്ള തിരിച്ചുപോക്കാണെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.
ലോക കമ്മ്യൂണിസത്തിന്റെ ചരിത്രം പറയുന്ന പ്രദര്‍ശനത്തില്‍ രക്തസാക്ഷികളുടെ പട്ടികയിലാണ് യേശുക്രിസ്തുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെ ചിത്രത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്; ‘ജനനം ബിസി ഏഴിനും രണ്ടിനും ഇടയില്‍. യൂദയായിലെ ബത്‌ലഹേമില്‍ ആശാരിപ്പണിക്കാരനായ ഔസേപ്പും മറിയയും മാതാപിതാക്കള്‍. 30-ാം വയസ്സില്‍ സ്‌നാപക യോഹന്നാനില്‍ നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ചു. യഹൂദരെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുന്ന സാമൂഹിക പരിഷ്‌കര്‍ത്താവായി. യേശുവിന്റെ പ്രചാരണവും ഉദ്‌ബോധനങ്ങളും അക്കാലത്തെ മതനേതൃത്വത്തിനു രസിച്ചില്ല. ജറുസലമിലെ ജനതയെ ആധുനിക ജീവിതരീതി പരിശീലിപ്പിച്ചു. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്തു. മതനേതൃത്വത്തിന്റെ പിന്തുണയോടെ റോമാ ഭരണകൂടം എഡി 26-36 ല്‍ കുരിശിലേറ്റി കൊലപ്പെടുത്തി.
നേരത്തെ സി.പി.ഐ.എമ്മിന്റെ ചില ജില്ലാ സമ്മേളനങ്ങളില്‍ യേശുവിന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. യേശുവിനെ കൂടാതെ ഗ്രീക്ക് തത്വചിന്തകന്‍ സോക്രട്ടീസ്, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, ഏബ്രഹാം ലിങ്കണ്‍, മുന്‍ ചിലിയന്‍ പ്രസിഡന്റ് സാല്‍വേദര്‍ അലന്‍ഡെ, സദ്ദാം ഹുസൈന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെഗുവേരയുടെ ചിത്രമാണ് ഏറ്റവും അവസാനമായി കൊടുത്തിരിക്കുന്നത്.
ക്രിസ്തുമതം എന്നാല്‍ കമ്യൂണിസമാണെന്നും യേശു ക്രിസ്തു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്നും സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയംഗം എം.വി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതില്‍ ആദ്യകാലത്തു മതങ്ങള്‍ക്ക് ഏറെ പങ്കുണ്ടായിരുന്നു. കമ്യൂണിസം സ്വീകരിച്ച നിലപാടു തന്നെയായിരുന്നു ആദ്യകാലത്തു ക്രിസ്തുമതവും സ്വീകരിച്ചതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

February 3rd, 2012 at 2:21 am
കര്‍ത്താവിനെ പോലെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇപ്പോള്‍ വന്നാല്‍ തീര്‍ച്ചയായും സഭ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും , സ്വാഭാവികമായും ക്രിസ്ടവ വിരുദ്ധനായി മുദ്ര കുത്തപ്പെടുകയും ചെയ്യും . മഹാത്മാ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ കൊണ്ട് നടക്കുന്നത് പോലെയാണ് റോം ബേസ്ഡ് ബഹുരാഷ്ട്ര കുത്തക കര്‍ത്താവിനെ ബ്രാന്‍ഡ് ആക്കിയത്.
February 3rd, 2012 at 9:36 am
ഇനി കേള്‍ക്കാന്‍ സാധ്യതയുള്ളത് :
അനുയായി : മാര്‍ക്സിനും കാരാട്ടിനും പരിശുദ്ധ മാനിഫെസ്ടോക്കും സ്തുതിയായിരിക്കട്ടെ.
നേതാവ് : ആഹ്, വല്ലപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.
February 3rd, 2012 at 11:11 am
ക്രിസ്തു ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹം ആദ്യം പിരിച്ചു വിടുക ‘രൂപ’ ത എന്ന കച്ചവട മാഫിയയെ ആയിരിക്കും ! ചവിട്ടി പുറത്താക്കാന്‍ ആവശ്യപ്പെടുക , പവ്വത്തില്‍, തേലക്കാട്ട് , പുതിയിടം തുടങ്ങിയ പെരും കള്ളന്‍ മാരായ അച്ചന്മാരെയും !
February 3rd, 2012 at 11:38 am
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞത് :
ചിന്തിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ ഇടപെടലുകളെ കാണാതിരിക്കാനാവില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണ്. പാർലമെന്റില്‍ ആണവബില്‍ വന്നപ്പോള്‍ ഇടതുപക്ഷം മാത്രമാണ് അതിനെ എതിര്‍ക്കാനുണ്ടായതെന്ന കാര്യം കാണാതിരിക്കാനാവില്ല. കുത്തകകള്‍ക്ക് സൌകര്യമൊരുക്കുന്ന രാഷ്‌ട്രീയ വ്യവസ്ഥിതി ഉള്ളിടത്തോളം കാലം ഇടതുപക്ഷത്തിന്റെ പ്രസക്തി ഏറെയാണ്. കേരളത്തില്‍ ഭൂപരിഷ്‌കരവണവും സാര്‍വത്രികമായ വിദ്യാഭ്യാസവും തുടങ്ങി അധികാര വികേന്ദ്രീകരണംവരെ ഇടതുപക്ഷ സംഭാവനകളാണ്. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുകയാണ് ക്രിസ്‌തു ചെയ്‌തത്. മറ്റൊരര്‍ഥത്തില്‍ കമ്യൂണിസ്‌റ്റുകാരും ഇടതുപക്ഷവും ചെയ്‌തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അതിനാല്‍ യഥാര്‍ഥ വിശ്വാസിക്ക് ഇടതുപക്ഷക്കാരാവാനേ പറ്റൂ. ഇത് കേവലം പാര്‍ടി രാഷ്‌ട്രീയാഭിമുഖ്യത്തിന്റെ പ്രശ്‌നം മാത്രമല്ല, ഉള്ളവനും ഇല്ലാത്തവനും എന്ന ദേഭമില്ലാത്ത സമത്വസുന്ദരമായ ലോകം ഉണ്ടാവണമെന്ന സോഷ്യലിസ്‌റ്റ് സമീപനംകൂടിയാണ്. ക്രിസ്‌തു അത്തരം ദൈവരാജ്യത്തെയാണ് വിഭാവനംചെയ്‌തത്.
ഈ കൃസ്തുവിനെയും മര്‍ച്സിസതെയും തമ്മില്‍ ഈ താരതമ്യം നടത്തി പറഞ്ഞിരിക്കുന്നത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത യാണ് …ജയരാജന്‍ പറഞ്ഞതും ഇത് തന്നെയല്ലേ ???
February 3rd, 2012 at 1:38 pm
C P M നെ എതിരെ സഭക്ക് പറയുവാന്‍ യാതൊരു അവകാസവും ഇല്ല യേശു ക്രിസ്തുവിന്റെ പേര് പറഞ്ഞു ബിസിനസ് ചെയുകയാണ് സഭാ നേതൃത്വം ക്രിസ്തു ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹം ആദ്യം പിരിച്ചു വിടുക ‘രൂപ’ ത എന്ന കച്ചവട മാഫിയയെ ആയിരിക്കും
February 3rd, 2012 at 3:04 pm
ജോസഫ് നുള്ള മറുപടി.
അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കാത്ത ഒരു മതവും ഗുരുക്കന്മാരുമില്ല. എല്ലാ മതങ്ങളിലും മനുഷ്യരെല്ലാം ഒരേ പോലെ, നല്ലവരായി ജീവിക്കണമെന്ന സന്ദേശം ആണുള്ളത്. അപ്പോള്‍ പിന്നെ ക്രിസ്തുവിനെ മാത്രം പാര്‍ടി സോഷ്യലിസ്‌റ്റ് ആക്കുന്നതെന്തിന്? ക്രിസ്തു വിഭാവനം ചെയ്ത ദൈവ രാജ്യത്തെ സത്യത്തില്‍ പാര്‍ടിക്ക് അനുകൂലിക്കാന്‍ പറ്റുമോ? ഇടത്തെ കവിളില്‍ അടിക്കുന്നവന് വലത്തേ കവിളും നീട്ടിക്കൊടുക്കുന്ന പാര്‍ടിക്കാര്‍ ഉള്ള രാജ്യം. ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം വരുന്നു!
February 3rd, 2012 at 3:30 pm
മഹേഷേ!! റോം ബേസ്ഡ് ബഹുരാഷ്ട്ര കുത്തകയോ??? കമ്മ്യൂണിസ്റ്റ്‌കാരു ഇങ്ങെനെ ഒക്കെ കുറെ വാക്കുകള്‍ കണ്ടു പിടിച്ചു എന്ന് പറഞ്ഞു ചുമ്മാ എടുത്തു അങ്ങ് പ്രയോഗിക്കുകയോ???
February 3rd, 2012 at 8:30 pm
യേശുക്രിസ്തുവിലൂടെ മാത്രമേ നമുക്ക് രക്ഷയുള്ളു എന്ന് ഇടതുപക്ഷങ്ങള്‍ക്ക് തോന്നിയതില്‍ എന്തൊക്കയോ ദുരൂഹതകള്‍ ഒളിച്ചിരിക്കുന്നു.പിണറായിയുടെ ബുദ്ധിയേ …………
February 4th, 2012 at 12:20 am
what cunning this so called politicians?