ഇറ്റാനഗര്‍: ഇന്ത്യയും ചൈനയുമായി ഏറ്റുമുട്ടലിന് യാതൊരു സാധ്യതയുമില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. ചൈനീസ് നുഴഞ്ഞുകയറ്റം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചൈനയും തമ്മില്‍ ചിലപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന യാതൊരു പ്രശ്‌നവുമില്ല. അതിര്‍ത്തിയില്‍ സ്ഥിതി സമാധാനപരമാണെന്നും ഏത് തരത്തിലുള്ള പ്രതിസന്ധിയെയും തരണം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം സുശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
” ചൈനയുമായി ഇതുവരെ പരിഹാരം കാണാനാവാത്ത ചില പ്രശ്‌നങ്ങളുണ്ട്. എല്ലാ മേഖലകളിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈനയുമായി അടുത്തിടെ ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ചൈനീസ് അധികാരികളുമായി അടുത്തിടെ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പുതിയ രീതി ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. അതുകൊണ്ടാണ് അതിര്‍ത്തി സുരക്ഷിതമാണെന്ന് ഞാന്‍ പറയാന്‍ കാരണം. അതേസമയം, ഏതുതരം വെല്ലുവിളിയുണ്ടായാലും ദേശീയ താല്‍പര്യം സംരക്ഷിക്കാനുള്ള സാഹചര്യം ഇന്ത്യശക്തിപ്പെടുത്തുന്നുണ്ട്.” ആന്റണി പറഞ്ഞു.
സാമൂഹ്യസാമ്പത്തിക വികസനത്തിനും സുരക്ഷയ്ക്കുമായി അരുണാചല്‍ പ്രദേശിന് തങ്ങള്‍ പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യപെസഫിക് മേഖലയിലെ ചൈനയുടെ അധിനിവേശം കണക്കിലെടുത്ത് ഇന്ത്യ മിലിട്ടറി ഫോഴ്‌സിനെ സജ്ജമാക്കുന്നുവെന്ന വാര്‍ത്ത അമേരിക്കന്‍ ഇന്റലിജന്‍സ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഏഷ്യ പെസഫിക് മേഖലയില്‍ ഇത്രയും കാലം ഉണ്ടായിരുന്ന സുരക്ഷാ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സേനയെ സജ്ജമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി തലവന്‍ റോനാള്‍ഡ് എല്‍ ബര്‍ഗ്‌സ് സെനറ്റ് സര്‍വീസ് കമ്മിറ്റിയ്ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരാണ് ആന്റണിയുടെ പ്രസ്താവന.
