സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രീസറില്‍ നിന്ന് നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി
World
സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രീസറില്‍ നിന്ന് നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2013, 1:13 pm

മോസ്‌കോ: റഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രീസറില്‍ നിന്ന് തണുത്ത് മരവിച്ച നിലയില്‍ രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തി. റഷ്യയിലെ പ്രമുഖ നഗരമായ വെര്‍ക്കന്‍യായ പിസ്മയിലെ  പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളിലൊന്നിലാണ്  സംഭവം നടന്നത്. []

ഫ്രീസറിനകത്ത് രണ്ട് പ്രത്യക കവറുകളിലായി  ഒളിപ്പിച്ചു വെച്ച നിലയിലാണ് കുഞ്ഞുങ്ങളുടെ മൃതശരീരം കണ്ടെത്തിയത്. കവറിലാക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം കവറിലാക്കി ഫ്രീസറിനകത്ത് നിക്ഷേപിച്ചതാകാമെന്ന നിഗമനവും നിലനില്‍ക്കുന്നുണ്ട്.

മാംസവും, ചിക്കനും ഫ്രീസറിനകത്ത് വെച്ചിടത്ത് തന്നെയാണ് കുഞ്ഞുങ്ങളുടെ മൃതശരീരവും സൂക്ഷിച്ചിരുന്നത് കണ്ടത്തിയത്. എന്നാല്‍ എത്ര സമയം വരെ കുഞ്ഞുങ്ങള്‍ ഫ്രീസറിനകത്ത് കിടന്നു എന്നതിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ പോലീസിനിതു വരെ  സാധിച്ചിട്ടില്ല.  59,750 ഓളം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന നഗരമാണ് റഷ്യയിലെ  വെര്‍ക്കന്‍യായ പിസ്മ. ദിവസവും ധാരാളം പേരാണ് ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്യാനെത്തുന്നത്.

സൂപ്പര്‍മാര്‍ക്കറ്റിലെ 20 ഓളം ജീവനക്കാരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഏതായാലും സംഭവത്തിന് ശേഷം സൂപ്പര്‍ മാര്‍ക്കറ്റ് പോലീസ് ഇടപെട്ട് അടപ്പിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഓണര്‍ഷിപ്പ് ഈയിടെ പുതുക്കിയിരുന്നു. നേരെത്തെ ഉണ്ടായിരുന്ന വ്യക്തിയില്‍ നിന്ന് പുതിയ വ്യക്തിയാണ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം
ഇപ്പോള്‍ കൊണ്ട് നടത്തുന്നത്.

പഴയ സാധനങ്ങള്‍ മാറ്റുന്നതിനിടെ പ്ലാസ്റ്റിക് കവറുകള്‍ ഫ്രീസറിലേക്ക് മാറ്റുകയെന്നായിരുന്നു സൂപ്പര്‍ മാര്‍ക്കറ്റ് അധികൃര്‍ പോലീസിനോട് പറഞ്ഞത്.

ചാക്കില്‍ കുഞ്ഞുങ്ങളെ ആരാണ് നിക്ഷേപിച്ചതെന്നും, ആരുടെ കുഞ്ഞുങ്ങളാണെന്നും, സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരെല്ലാമാണെന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പോലീസ്   മാധ്യമങ്ങളെ അറിയിച്ചു.