ഹരിയാനയില്‍ പെണ്‍ഭ്രൂണഹത്യ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍; ആശുപത്രി പൂട്ടിച്ചു
India
ഹരിയാനയില്‍ പെണ്‍ഭ്രൂണഹത്യ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍; ആശുപത്രി പൂട്ടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th May 2012, 10:16 am

യമുനനഗര്‍: ഹരിയാനയിലെ യമുനനഗര്‍ ജില്ലയില്‍ നിയമവിരുദ്ധമായി പെണ്‍ഭ്രൂണഹത്യ നടത്തിയതിന് വനിതാ ഡോക്ടറെ അറസ്റ്റു ചെയ്തു. ന്യൂസരസ്വതി കോളനിയില്‍ ക്ലിനിക് നടത്തുന്ന ഡോ. പ്രിയങ്ക ഠാക്കൂറാണ് അറസ്റ്റിലായത്. അയാമുനഗര്‍ ജില്ലയിലെ ജാഗാധ്രി പ്രദേശത്ത് ആശുപത്രി നടത്തുകയാണ് പ്രിയങ്ക.

സ്‌കാനിംഗ് നടത്തി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം വെളിപ്പെടുത്തിയ  അള്‍ട്രാസൗണ്ട്  സെന്ററും പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. ഈ സ്ഥലം പോലീസ് റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. നിധി ഗുപ്തയുടെ പേരിലുള്ള അള്‍ട്രസൗണ്ട് സെന്ററിന്റെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

പ്രിയങ്കയുടെ ബംഗ്ലാവില്‍ നിന്നുമാണ് അറസ്റ്റ് നടത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ആയുര്‍വേദ ബിരുദധാരിയാണ് പ്രിയങ്ക.

ഹരിയാനയില്‍ പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നത് ഒഴിവാക്കാന്‍ ഭ്രൂണഹത്യ പതിവാണ്. സ്ത്രീപുരുഷാനുപാതത്തില്‍ സംസ്ഥാനം ഏറെ പിന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

രഹസ്യവിവരത്തേത്തുടര്‍ന്നാണ് പോലീസ് പ്രിയങ്കയുടെ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. പ്രിയങ്കയുടെ ബംഗ്ലാവില്‍ തന്നെയാണ് ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞദിവസം, ഇവിടെ ഒരു സ്ത്രീ ഗര്‍ഭച്ഛിദ്രം നടത്തിയതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചിരുന്നു. അന്വേഷണസംഘം സ്ഥലത്തെത്തിയപ്പോള്‍ പോലും ഒരു സ്ത്രീയുടെ ഗര്‍ഭച്ഛിദ്രം പൂര്‍ത്തിയാക്കിയിട്ടു മിനിറ്റുകള്‍ മാത്രമെ ആയിരുന്നുള്ളു. പ്രിയങ്കയ്‌ക്കൊപ്പം ഒരു നഴ്‌സിനേയും മറ്റൊരു ജീവനക്കാരെയും അറസ്റ്റു ചെയ്തിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്.

അബോഷന്‍ നടത്താന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിയിട്ടുണ്ട്. അബോഷന് വിധേയയായ സ്ത്രീ ഉടന്‍ ചോദ്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നും പോലീസ് വ്യക്തമാക്കി.