വിവരംനല്‍കാന്‍ തയ്യാറാവുക അല്ലെങ്കില്‍ പിഴയടക്കുക: എയര്‍ ഇന്ത്യക്ക് അന്ത്യശാസനം
India
വിവരംനല്‍കാന്‍ തയ്യാറാവുക അല്ലെങ്കില്‍ പിഴയടക്കുക: എയര്‍ ഇന്ത്യക്ക് അന്ത്യശാസനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2012, 8:46 am

ന്യൂദല്‍ഹി:  വിവരാവകാശനിയമപ്രകാരം ചോദിച്ച വിവരങ്ങള്‍ നല്‍കാത്തതിന് എയര്‍ ഇന്ത്യയ്ക്ക് മുഖ്യവിവരാവകാശ കമ്മീഷന്റെ നോട്ടീസ്. ഒരു വിമാനം റദ്ദാക്കി അത് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ പട്ടേലിനെയും ചില ഐ.പി.എല്‍ കളിക്കാരെയും കൊണ്ടുപോവാനായി ഉപയോഗിച്ചു എന്ന ആരോപണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തതിനാണ് എയര്‍ഇന്ത്യക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

2010 ഏപ്രില്‍ 20 ന് ദല്‍ഹിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോവേണ്ട വിമാനം പുറപ്പെടുന്ന സമയത്തിന് 12 മണിക്കൂര്‍ മുമ്പ് റദ്ദാക്കിയിരുന്നു. പൂര്‍ണ പട്ടേലിന്റെ നിര്‍ദേശപ്രകാരം ഈ വിമാനം ചില ഐ.പി.എല്‍ കളിക്കാരെ ചണ്ഡീഗഢില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍കിംഗിന്റെ  ഉടമസ്ഥരിലൊരാളായ ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡിന്റെ ആവശ്യപ്രകാരമാണ് എയര്‍ഇന്ത്യ വിമാനം അനുവദിച്ചതെന്നാണ് ആര്‍.ടി.ഐ പ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണയുടെ റോള്‍ പുറത്തുകൊണ്ടുവരുന്നതിനായി വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷ നല്‍കുകയായിരുന്നു. കൊമേഴ്‌സ്യല്‍ കോണ്‍ഫിഡന്‍ഷ്യാലിറ്റിയെന്ന പേര് പറഞ്ഞ് ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ എയര്‍ഇന്ത്യ വിസമ്മതിച്ചു. ഈ പ്രശ്‌നത്തിലാണ് ഇപ്പോള്‍ മുഖ്യവിവരാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ അപേക്ഷയ്ക്ക് ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടിവരുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

എയര്‍ഇന്ത്യയ്‌ക്കെതിരെ ഇതാദ്യമായല്ല ഇത്തരമൊരു ആരോപണം ഉയരുന്നത്. നേരത്തെ കേന്ദ്രവ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ അടുത്ത ബന്ധുക്കള്‍ക്കുവേണ്ടി 2010 ഏപ്രില്‍ 25ന് രണ്ട് വിമാനങ്ങള്‍ അനുവദിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Malayalam News
Kerala News in English