കാത്തിരിക്കാന്‍ കഴിയില്ല: തീരുമാനം ഉണ്ടായില്ലെങ്കില്‍ മൗനം വെടിയുമെന്ന് ചെന്നിത്തല
Kerala
കാത്തിരിക്കാന്‍ കഴിയില്ല: തീരുമാനം ഉണ്ടായില്ലെങ്കില്‍ മൗനം വെടിയുമെന്ന് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2013, 9:11 am

[]തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ഘടകത്തില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി തിരക്കിടെ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതിടെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുന്നറിയപ്പുമായി രംഗത്തെത്തി.

മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായില്ലെങ്കില്‍ ഉടന്‍ മൗനം വെടിയുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. []

അധികകാലം കാത്തിരിക്കാന്‍ എനിക്ക് കഴിയില്ല. എട്ട് വര്‍ഷത്തെ അനുഭവങ്ങള്‍ പലതുമുണ്ട്. ഇത്രയും കാലം ഒന്നും ആരോടും പറഞ്ഞിട്ടില്ല. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റായ കാലത്തെ അനുഭവങ്ങള്‍ തുറന്ന് പറയണം.

അതിന് ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നും രമേശ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

കേരള ഘടകത്തില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി വഷളാകാതിരിക്കാനായി ഹൈക്കമാന്‍ഡ് ഇന്നലെ നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ഫോണില്‍ വിളിച്ച് പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ എത്രയും വേഗം പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒഴിഞ്ഞുമാറാതെ പരസ്പരം ചര്‍ച്ച ചെയ്തു തുടര്‍നടപടി സ്വീകരിക്കണമെന്ന സന്ദേശമാണ് അഹ്മദ് പട്ടേല്‍ ഹൈകമാന്‍ഡിനു വേണ്ടി നല്‍കിയിരിക്കുന്നത്.

പ്രശ്‌നം ഉടനടി തീര്‍ക്കണം. ഇരുവരും താല്‍പര്യപ്പെടുന്നെങ്കില്‍ ചര്‍ച്ച ദല്‍ഹിയിലാക്കാം. കേരളത്തിലത്തെിയ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പരസ്യമായി നല്‍കിയ സന്ദേശമാണ് ഇരുവര്‍ക്കും അഹ്മദ് പട്ടേല്‍ കൈമാറിയത്.