അഭിഷേകും ഞാനും വെറും അഭിനേതാക്കള്‍
Dool Talk
അഭിഷേകും ഞാനും വെറും അഭിനേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th June 2010, 9:40 pm

സംഭാഷണം / ഐശ്വര്യ റായ്

മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രാവണ്‍ 18ന് പുറത്തിറങ്ങും. തമിഴിലും ഹിന്ദിയിലുമാണ് ചിത്രം ഒരേ സമയം റിലീസ് ചെയ്യുന്നത്. തെലുങ്കില്‍ വില്ലന്‍ എന്ന പേരിലാണ് ചിത്രം ഡബ്ബ് ചെയ്തിരിക്കുന്നത്.

ഹിന്ദിയില്‍ അഭിഷേക് ബച്ചനും ഐശ്വര്യാ റായ് ബച്ചനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലും അഭിഷേകിനു പകരം വിക്രമാണ് ആ വേഷം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയതാരം പ്രഥ്വിരാജും രാവണില്‍ പ്രധാനകഥാപ്രത്രത്തെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

രാമായണത്തെ അടിസ്ഥാനമാക്കിയാണ് രാവണ്‍ നിര്‍മിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരുവര്‍ഷമായി സിനിമാ പ്രേമികള്‍ കാത്തിരുന്ന ചിത്രമാണിത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ഇതെന്ന് ഐശ്വര്യ..


രാഗിണിയാണ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമെന്നു പറയുന്നു താങ്കള്‍? എന്തുകൊണ്ടാണത്?

ശാരീരികമായി ഒട്ടേറെ പ്രയാസമുണ്ടാക്കിയ ചിത്രമാണ് രാവണ്‍. കേന്ദ്രകഥാപാത്രമായ രാഗിണിയെ തട്ടികൊണ്ടുപോവുന്നതാണ് കഥ. കാറ്റും മഴയും, കാട്ടിലെ ഇഴജന്തുക്കളുടെയും ഇടയിലൂടെ ഉന്തിയും തള്ളിയും കെട്ടിയിട്ടും ഒരുപാട് കഷ്ടപ്പാടുകളിലൂടെ രാഗിണി എന്ന എന്റെ കഥാപാത്രത്തിനു കടന്നു പോവേണ്ടി വരുന്നു. വെള്ളത്തില്‍ തള്ളിയിടുമ്പോള്‍ എനിക്ക് നീന്തല്‍ അറിയാമെങ്കിലും അതറിയില്ലെന്ന പോലെ വേണം അഭിനയിക്കാന്‍. ഇത് ഒന്നോ രണ്ടോ തവണയല്ല. ഷോട്ട് ശരിയാവുന്നത് വരെ ചെയ്യണം. ഇതൊരു ദ്വിഭാഷ ചിത്രമായതിനാല്‍ രണ്ടിനും വേണ്ടി എത്ര ഷോട്ടുകള്‍ എടുത്തു എന്നു ഊഹിക്കാമല്ലോ.

മാനസികമായും ഒട്ടേറെ പ്രയാസങ്ങള്‍ നല്‍കിയ ചിത്രമാണ് രാവണ്‍ . മണിയുടെ ആഗ്രഹം രണ്ടു ചിത്രങ്ങളും ഒരേ സമയം ചിത്രീകരിക്കാനായിരുന്നു. ആദ്യം ഹിന്ദി ഷൂട്ട് ചെയ്യും പിന്നെ ഉടനെ തമിഴും. മാത്രമല്ല അതേ വെളിച്ചം നിലനിര്‍ത്തി ഷൂട്ട് ചെയ്യണമെന്ന് ക്യാമറാമാന്‍ സന്തോഷ് ശിവനും ആവശ്യപ്പെടും. എനിക്കറിയാത്ത ഒരു ഭാഷയാണ് തമിഴ്- അത് വളരെ പ്രയാസമായിരുന്നു. താന്‍ ഡയലോഗുകകള്‍ മറന്നു പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുഖത്ത് ശരിയായ ഭാവം വരുത്തണം. അതിനിടയില്‍ വിറ വന്നാല്‍ ശരിയാവില്ല. തലമുടി ഉണങ്ങിപ്പോയാല്‍ അതു വീണ്ടു നനയ്ക്കണം.

ക്രിയാത്മകമായും ഈ ചിത്രം ഒരു വെല്ലുവിളിയായിരുന്നു. കാരണം ശരിയായ ഭാവം മുഖത്ത് വരാതെ ഒന്നും സാധ്യമല്ലല്ലോ.


രാഗിണിക്ക് ദേവ്‌നെ അത്രയ്ക്കും വിശ്വാസമാണോ?

രാഗിണിയും ദേവും നവദമ്പതികളാണ്. തന്റെ ഭര്യയെ രക്ഷിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാണ്. ദേവ് ചിത്രത്തില്‍ പോലിസ് ഓഫിസറുമാണ്. തന്നെ രക്ഷിക്കാന്‍ ദേവ് എത്തുമെന്നു തന്നെ രാഗിണി വിശ്വസിക്കുന്നു. ആ വിശ്വാസം തന്നെ തട്ടികൊണ്ടുപോവുന്ന ബീരയെ നേരിടാന്‍ രാഗിണിക്ക് കരുത്ത് പകരുന്നുണ്ട്. എന്നാല്‍ ഇടയ്ക്ക് ബീരയെ തിരിച്ചറിയുന്നുണ്ട് രാഗിണി. അതുകൊണ്ടുതന്നെ വളരെ ശക്തമായ ഒരു കഥാപാത്രമാണ് രാഗിണിയെന്ന് മണിരത്‌നം കരുതുന്നത്.

ക്രൂരനും മ്ലേച്ഛനുമായ ബീരയെ നല്ല മനുഷ്യനാക്കുന്നുണ്ടോ രാഗിണി?

അതൊരു മിഷന്‍ അല്ല. മണിയുടെ അഭിപ്രായത്തില്‍ എല്ലാവര്‍ക്കും അവര്‍ ആയിരിക്കുന്ന അവസ്ഥ വരാന്‍ എന്തെങ്കിലുമൊക്കെ കാരണം കാണും. രാഗിണിക്കും ദേവിനും ബീരാ എന്നാല്‍ വെറും ദുഷ്ടനും കിഡ്‌നാപ്പറുമാണ്. എന്നാല്‍ ഇല്ലാത്തവര്‍ക്ക് സംരക്ഷകനും അന്നദാതാവുമാണ്. ദേവ് നിയമത്തിന്റെ ഭാഗത്താണെങ്കിലും ഒരു വേള തന്റെ ഭാര്യയെ രക്ഷിക്കാനുള്ള മിഷന്‍ ഏറ്റെടുക്കുന്ന ദേവിന് ബീരയുമായി ഈഗോ പ്രശ്‌നങ്ങള്‍വരെ ഉണ്ടാവുന്നുണ്ട്. അത് രാഗിണി മനസ്സിലാക്കുന്നു. എല്ലവര്‍ക്കും കറുത്തതും വെളുത്തതുമായ സ്വഭാവവൈശിഷ്ടങ്ങള്‍ ഉണ്ട്. രാഗിണിയിലൂടെ പ്രേക്ഷകര്‍ ദേവിന്റെയും ബീരയുടെയും പല മുഖങ്ങള്‍ മനസ്സിലാക്കുന്നു.

ചിത്രത്തിന് രാവണ്‍ എന്ന പേരിട്ടത് മണിരത്‌നത്തിന്റെ കൗശലമാണ്. ചിത്രത്തില്‍ അഭിഷേകിന്റെ കഥാപാത്രത്തിന്റെ പേര് രാവണ്‍ അല്ല ; ബീരാ എന്നാണ്. എന്നാല്‍ രാവണ്‍ എന്നാലോചിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് പത്തുതലയുള്ള രാവണനെയാണ്. എന്നാല്‍ ഇവിടെ ബീരയുടെ പത്തു വ്യതസ്ത സ്വഭാവങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും.

ഇതിലെ എല്ലാ കഥാപാത്രങ്ങളും വ്യതസ്ത കഥാപാത്രങ്ങളെ ഒരേ സമയം ഉള്ളില്‍ പേറിക്കൊണ്ടു നടക്കുന്നു. അതുകൊണ്ടാണ് രാവണ്‍ എന്ന പേര് അന്വര്‍തമാവുന്നത്.



അഭിഷേക് ബച്ചന്റെയും വിക്രമിന്റെയും അഭിപ്രായത്തില്‍ ഐശ്വര്യയാണ് രാവണിലെ ഹീറോ

അതവര്‍ അത്രയ്ക്കും നല്ലവരും വിശാലമനസ്‌ക്കരും ആയതുകൊണ്ടു പറയുകയാണ്. സത്യത്തില്‍ അവര്‍ രണ്ടുപേരും എത്ര അസാധ്യമായ അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. എന്നാലും എന്റെ അഭിപ്രായത്തില്‍ ചിത്രത്തിന്റെ മുഴുവന്‍ ടീമും ഹീറോയാണ്. ഡിസൈനര്‍മാര്‍ മുതല്‍ സ്‌പോട്ട് ബോയ് വരെ കഠിനാധ്വാനം ചെയ്താണ് രാവണ്‍ പൂര്‍ത്തിയാക്കിയത്. രാവിലെ അഞ്ചിനു തുടങ്ങുന്ന ഷൂട്ട് രാത്രി വൈകിയായിരുന്നു തീര്‍ന്നിരുന്നത്. ശരിക്കും ക്ഷിണിച്ചിരുന്നു.

മൂന്നു നായകന്മാര്‍. ഇതില്‍ ആരോടൊത്തുള്ള കെമിസ്ട്രിയായിരുന്നു ഏറ്റവും നല്ലതെന്നു തോന്നിയത്.

അതു പിന്നെ നിങ്ങള്‍ തന്നെ സൗകര്യപൂര്‍വം എഴുതിപ്പിടിപ്പിക്കുമെന്നറിയാം. സത്യത്തില്‍ സക്രീന്‍ പ്ലേയിലാണ് യത്ഥാര്‍ഥ കെമിസ്ട്രിയുള്ളത്. സംവിധായകനും തിരക്കഥയും ചേര്‍ന്നാണ് നിങ്ങള്‍ പറയുന്ന കെമിസ്ട്രിയുണ്ടാക്കുന്നത്. അത് ഒരു വ്യക്തി അടുത്തു വരുമ്പോള്‍ ഉണ്ടാകുന്ന ഒന്നല്ലന്നാണ് എന്റെ നിഗമനം. എന്നാലും അഭിഷേക് അടുത്തു വരുമ്പോള്‍ എനിക്കറിയാം അവിടെയൊരു അഭേദ്യമായൊരു ബന്ധമുള്ളതായി തോന്നും. അതു ചിലപ്പോള്‍ അങ്ങിനെ തോന്നുന്നതായിരിക്കാം, ചിലപ്പോള്‍ അതായിരിക്കാം സത്യം. ഒരിക്കല്‍ സന്തോഷ് ശിവനും അതു പറഞ്ഞിട്ടുണ്ട്.

ഒരു ആക്റ്റര്‍ എന്ന നിലയില്‍ അഭിയോടും, വിക്രമിനോടും പ്രഥ്വിയോടുമൊപ്പം ഒരേ നിലയില്‍ ആത്മാര്‍ഥമായാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്.

വിക്രം എന്ന നടനെക്കുറിച്ച്.

സിനിമക്ക് വിക്രം പുതിയ ഒരാളല്ല. ഹിന്ദിയില്‍ ഇത് ആദ്യമാണെന്നു മാത്രം. ഞാന്‍ അദ്ദേഹത്തെ വിക്രം എന്നാണ് വിളിക്കുന്നത് എന്നാല്‍ അഭിഷേക് കെന്നി സര്‍ എന്നാണ് വിളിക്കുന്നത്.

അദ്ദേഹം വളരെ അനുഭവസമ്പത്തുള്ള നടനാണ്. ഞങ്ങളുടെ സീനിയര്‍. എന്നാല്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ ആദ്യമയാണ് അഭിനയിക്കുന്നത് എന്നതുപോലെയാണ് എല്ലാവരും പെരുമാറുക. ആത്മാര്‍ത്ഥമായ അഭിനേതാക്കളാണ് എല്ലാവരും. എന്റെ ആദ്യത്തെ തമിഴ് ചിത്രം വര്‍ഷങ്ങള്‍ക്കു മുമ്പേ ഇറങ്ങിയതാണ്. എന്നാല്‍ വിക്രമിന്റേത് ഇത് ആദ്യത്തെ ഹിന്ദി ചിത്രമാണ്. അത് എങ്ങിനെയായിരിക്കുമെന്ന് ഊഹിക്കാം.

വിക്രമിന്റെ ദേവിനും വീരയ്ക്കും വേണ്ടി പ്രത്യേകം ഷെഡ്യൂളുകള്‍ വെച്ചാണ് പൂര്‍ത്തീകരിച്ചത്. അക്കാര്യത്തില്‍ മണി ശ്രദ്ധിച്ചിരുന്നു. ഞങ്ങള്‍ എല്ലാവരും സഹകരിച്ചു.

ഇരുവറിന് ശേഷം മണിരത്‌നത്തിന്റെ കൂടെ ഇത് ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രമാണ്.

എന്റെ ജീവിതത്തിലെ വിശേഷപ്പെട്ട ഒരാളാണ് മണി. അദ്ദേഹമാണ് എന്റെ ഗുരു. ആരുടെ സെറ്റായാലും ഞാന്‍ ഒരു വിദ്യാര്‍ഥിയെ പോലെയാണ് ചെല്ലുക. മണി എന്നെ കണ്ണാ എന്നാണ് വിളിക്കുക. അഭിഷേകിനെ മാപ്പിളെ എന്നും. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുകളുമാണ്. ഒരു ആക്റ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുക എല്ലാവരുടെയും സ്വപ്‌നമാണ്. ഇത് നുണയല്ല. അഭിഷേകിന്റെ കരിയറിലെ വഴിത്തിരിവായ യുവ എന്ന ചിത്രം നല്‍കിയത് മണിയാണ്.

അഭിഷേകിന്റെ സാന്നിധ്യം ഷൂട്ടിങിന് എത്രമാത്രം സഹായിച്ചു.

ക്യാമറയുടെ മുന്നില്‍ ഞങ്ങള്‍ വെറും അഭിനേതാക്കള്‍ മാത്രമാണ്. അവിടെ ഞങ്ങള്‍ ജോലിചെയ്യു എന്നുമാത്രം. അഭിഷേക് അടുത്തുണ്ടാവുമ്പോള്‍ തീര്‍ച്ചയായും ആശ്വസമുണ്ടാവും. വളരെ ക്ഷീണിച്ചാണെങ്കിലും ദിവസത്തിന്റെ അവസാനം ഭര്‍ത്താവിന്റെ അടുത്തെത്തുക എന്നത് സന്തോഷം തന്നെ. ലോക്കേഷന്‍ എവിടെയായാലും വീട്ടില്‍ എത്തിയ പ്രതീതിയാണ്. സെറ്റില്‍ ഒരു മിനിറ്റു പോലും എനിക്ക് വിശ്രമമുണ്ടായിരുന്നില്ല.

ഒന്നിച്ചാവുമ്പോള്‍ നമ്മള്‍ പരസ്പരം ധൈര്യം പകര്‍ന്നുകൊണ്ടിരിക്കും. ഭര്‍ത്താവ് 90 അടി ഉയരത്തില്‍ നിന്നു ചാടുന്നു എന്നു ദൂരെ എവിടെയെങ്കിലും ഇരുന്ന് അറിയുകയാണെങ്കില്‍ തീര്‍ച്ചയായും ഈ കാണുന്ന ധൈര്യമെന്നുമുണ്ടാവില്ല. എന്നാല്‍ നമ്മുടെ സാന്നിധ്യത്തിലാണെങ്കില്‍ സംഗതി ആകെ മാറും. അപ്പോള്‍ നമ്മുടെ സാഹസിക മനോഭാവം പുറത്തുവരും. എന്നാലും അതൊന്നും പരസ്പരം ചര്‍ച്ചചെയ്യാറില്ല.

കോളജ് കുട്ടികള്‍ ഒരു ക്യാംപിനു പോയതു പോലെയായിരുന്നു ഞങ്ങള്‍ക്ക് രാവണന്റെ സെറ്റ്.


അന്താരഷ്ടതലത്തില്‍ ഒട്ടേറെ പ്രശ്‌സ്തയാണ് ഐശ്വര്യ റായ്. ഇത് ചിത്രത്തിന് എങ്ങിനെ ഗുണം ചെയ്യും.

എനിക്ക് കിട്ടിയ വലിയ അവസരങ്ങളില്‍ എനിക്ക് ശരിക്കും സന്തോഷമുണ്ട്. എല്ലാവരും കരുതും മിസ് ഇന്ത്യ മല്‍സരം സിനിമയിലേക്കുള്ള എളുപ്പവഴിയാണെന്ന്. എന്റെ കാര്യം മറിച്ചായിരുന്നു. ബോംബെ ചിത്രത്തിനുവേണ്ടി മണി എന്നെ ക്കുറിച്ച് അന്വേഷിച്ചിരുന്നു. യശ്ജി (യശ് ചോപ്ര) എന്നെ ലോഞ്ച് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. രാജഹിന്ദുസ്ഥാനി, ശികാര്‍ ഈ സിനിമകളുടെ ഓഫറുകളൊക്കെ വന്നിരുന്നു. അതൊക്കെ പക്ഷെ ഞാന്‍ മിസ് ഇന്ത്യ മല്‍സരത്തില്‍ വരുന്നതിനു മുമ്പായിരുന്നു.

ഞാന്‍ ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥിയായിരുന്നു. പഠനം വിടുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നില്ല. മിസ് ഇന്ത്യ മല്‍സരത്തിനുശേഷം കോളജില്‍ ചേരാന്‍ എനിക്ക് 6 മാസത്തെ സമയമുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ മണിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതും ചലചിത്രരംഗത്തും സജീവമാകുന്നതും. അതില്‍ ഞാനിപ്പോള്‍ ഏറെ സന്തോഷിക്കുന്നു.

ഹിന്ദിയും തമിഴും ബംഗാളിയും കടന്നാണ് ഞാന്‍ ഹോളിവുഡില്‍ പോയത്. അപ്പോള്‍ മാത്രം എല്ലാവരും പറഞ്ഞു ഞാന്‍ ഹോളിവുഡിലേക്ക്്് ചേക്കേറിയെന്ന്. തമിഴും ബംഗാളിയും സിനിമകള്‍ ചെയതപ്പോള്‍ ഞാന്‍ ചെന്നൈയിലേക്കോ, കൊല്‍ക്കത്തയിലേക്കോ താമസം മാറിയില്ലല്ലോ?

എനിക്ക് നല്ലൊരു അന്താരാഷ്ട്ര പ്രേക്ഷകരുണ്ട്. അവരുടെ സഹകരണം ഉണ്ടാവുമെന്നു കരുതുന്നു. ദേവ്ദാസിനോടുകൂടിയാണ് എന്റെ കാന്‍ ജീവിതം തുടങ്ങുന്നത്. ഇപ്പോള്‍ 9 വര്‍ഷമായി. ഒരോ തവണയും പ്രേക്ഷകര്‍ കാണേണ്ടത് വ്യതസ്തയായ ഐശ്വര്യയെയാണ്.

ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് മീഡിയ കുറ്റപ്പെടുത്തുമ്പോള്‍ പ്രയാസം തോന്നാറുണ്ടോ, പ്രത്യേകിച്ചും കാന്‍ ഫെസ്റ്റിവലിലെ വസ്ത്രധാരണത്തെപ്പറ്റി.

തീര്‍ച്ചയായും. ആദ്യമൊക്ക വിഷമം തോന്നിയിരുന്നു, കാരണം ഞാന്‍ വളരെ സെന്‍സിറ്റീവ് ആണ്. പിന്നെ ഇതെല്ലാം ചെറിയ കാര്യങ്ങളണല്ലോ. ഞാനത് കാര്യമാക്കാറില്ല. പാ(അമിതാബ് ബച്ചന്‍) പറയും വിട്ടേക്കു, ചെറിയ കാര്യത്തിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ടയെന്ന്.

എന്നാലും കുറ്റംപറയുന്നവരോടു പറയാതെ വയ്യ. എന്നും രാവിലെ അലമാരയില്‍ നിന്ന് കിട്ടുന്നതും ഇട്ട് ഇറങ്ങുന്നയാളല്ല ഞാന്‍. എന്നെ അണിയിച്ചൊരുക്കാന്‍ പ്രൊഫഷനലുകള്‍ ഉണ്ട്. സത്യം പറഞ്ഞാല്‍ എനിക്കതിനുപോലും സമയമില്ല. പിന്നെ കാനില്‍ എനിക്ക് ധരിക്കേണ്ടതായ ഒരു ഡ്രസ്‌കോഡുണ്ട്. അതനുസരിച്ചാണ് ഞാന്‍ ചെയ്യുന്നത്. എല്ലാവര്‍ഷവും അതിനൊരു വിശദീകരണം നല്‍കുക എന്നത് പ്രായോഗികമല്ല.