ടി.പി ചന്ദ്രശേഖരന് ശരീരത്തിലുണ്ടായിരുന്നത് 27 വെട്ടുകള്‍: ഡോക്ടര്‍
Kerala
ടി.പി ചന്ദ്രശേഖരന് ശരീരത്തിലുണ്ടായിരുന്നത് 27 വെട്ടുകള്‍: ഡോക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2013, 5:34 pm

കോഴിക്കോട്: കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത് 51 വെട്ടുകളല്ല 27 വെട്ടുകളാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍.[]

കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഡോക്ടര്‍ ഇങ്ങനെ വ്യക്തമാക്കിയത്. തലയോട്ടിയിലും തലച്ചോറിലുമേറ്റ ഏഴ് മാരകമുറിവുകളാണ് ടി.പിയുടെ മരണത്തിന് കാരണമെന്നും ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയത്.

 കോഴിക്കോട്  മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ സുജിത്ത് ശ്രീനിവാസനാണ് ടി.പി ചന്ദ്രശേഖരന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ആഴത്തിലുള്ള പന്ത്രണ്ട് വെട്ടുകള്‍ ടി.പിയുടെ ശരീരത്തില്‍ ഏറ്റിരുന്നെന്നും പതിമൂന്ന് വെട്ടുകള്‍ അക്രമം പ്രതിരോധിക്കുന്നിതിനിടയില്‍ ഏറ്റതാണെന്നും ഡോക്ടര്‍ കോടതിയില്‍ വ്യക്തമാക്കി.

നീളവും ഭാരവുമുള്ള ആയുധങ്ങള്‍ കൊണ്ടാണ് അക്രമം നടത്തിയത്. പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച അഞ്ച് ആയുധങ്ങള്‍ തന്നെയാകാം മുറിവുകള്‍ക്ക് കാരണമെന്ന് ആയുധങ്ങള്‍ പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു.

12 വെട്ടുകള്‍ അടക്കം 27 പരിക്കുകളാണ് ടിപിയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇവയില്‍ ഓരോ മുറിവിന്റെ മുകളിലും ആവര്‍ത്തിച്ച് വെട്ടിയതിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍ മൊഴ് നല്‍കി.

മാറാട് പ്രത്യേക കോടതിയിലാണ് ടി.പി വധക്കേസിലെ സാക്ഷി വിസ്താരം നടക്കുന്നത്.